സി ഐ സുധീര്‍ തന്റെ പരാതിയില്‍ കേസെടുക്കുന്നതിനുപകരം അപമാനിക്കുകയായിരുന്നു എന്നാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
സ്റ്റേഷനില്‍ വച്ച് സി ഐ ആദ്യം മോഫിയയോട് അകത്തേക്ക് വരാന്‍ പറഞ്ഞു. മകളോട് അഞ്ച് മിനിറ്റ് സംസാരിച്ചിട്ടാണ് എന്നെ അകത്തേക്ക് വിളിച്ചത്. താനൊരു തന്തയാണോടോ, മകള്‍ക്ക് സ്ത്രീധനം കൊടുത്തില്ലേ, പണമായി ഒന്നും കൊടുത്തില്ലേ, എന്നാണ് സി ഐ സുധീര്‍ ചോദിച്ചത്.
സി ഐയില്‍ നിന്ന് ഒരിക്കലും നീതി ലഭിക്കില്ലെന്ന മനോവിഷമമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉച്ചക്ക് 12 മണി മുതല്‍ ആറ് മണിവരെയുളള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് എഫ് ഐ ആറില്‍ പറയുന്നത്.
മോഫിയ പര്‍വീണ്‍ നല്കിയ പരാതിയില്‍ കേസ് എടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഒക്ടോബർ 29 ന് പരാതി ഡിവൈഎസ്പി സി ഐയ്ക്ക് കൈമാറിയിരുന്നുവെന്നും കേസ് എടുക്കാതെ 25 ദിവസം മനപൂര്‍വ്വം വൈകിപ്പിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.