പഴയ ഐഫോൺ ഫോണുകളുടെ പ്രവര്‍ത്തനം മനപൂര്‍വ്വം മന്ദീഭവിക്കുന്നു എന്ന പരാതിയില്‍ 500 മില്യൺ ഡോളർ നല്‍കി കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. കാലിഫോർണിയയിലെ സാൻ ജോസ് ജില്ലാ കോടതിയിലാണ് കേസ് നടക്കുന്നത്. സെറ്റില്‍മെന്റിന് താല്‍പര്യമുണ്ടെന്നു കാണിച്ച് ആപ്പിള്‍തന്നെ എതിര്‍കക്ഷികളെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജി ആപ്പിളിന്‍റെ ആവശ്യത്തില്‍ എന്തു നിലപാടെടുക്കുമെന്ന് വ്യക്തമല്ല.
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാതെ ചില സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ വഴി ഫോണുകളുടെ പ്രവര്‍ത്തനം സ്ലോ ആക്കുന്നു എന്നാണ് ആപ്പിളിനെതിരെ ഉയര്‍ന്ന പരാതി. സമാനമായ കേസില്‍ ഫ്രാൻസിലെ ദേശീയ കോംപറ്റീഷന്‍ അതോറിറ്ററിയായ ഡി.ജി.സി.സി.ആർ.എഫ് കഴിഞ്ഞ മാസമാണ് ആപ്പിളിന് 25 ദശലക്ഷം യൂറോ (ഏകദേശം 194 കോടി രൂപ) പിഴ ചുമത്തിയത്. 2018-ല്‍ ഇറ്റലിയിലെ ദേശീയ കോംപറ്റീഷന്‍ അതോറിറ്ററിയും സമാനമായ പരാതിയെ തുടര്‍ന്ന് ആപ്പിളില്‍നിന്നും പിഴ ഈടാക്കിയിരുന്നു.
യു.എസിലെ ഉപഭോക്താക്കളുടെ പരാതിയനുസരിച്ച് 2017 ഡിസംബർ 21-ന് മുമ്പ് ഐഒഎസ് 10.2.1 ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്ത ഐഫോൺ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, 7, 7 പ്ലസ് എന്നീ മോഡലുകളുടെ ഉടമകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. ഒരു ഉപഭോക്താവിന് ഒരു ഐഫോണിന് 25 ഡോളര്‍ വരെ നഷ്ടപരിഹാരമായി ലഭിച്ചേക്കും.
എന്തുകൊണ്ടാണ് ആപ്പിൾ പഴയ ഐഫോണുകൾ സ്ലോ ആക്കുന്നത്?
ആപ്പിള്‍ പുതിയ മോഡല്‍ ഫോണ്‍ പുറത്തിറക്കുമ്പോള്‍ പഴയ ഫോണുകളുടെ സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡ് ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ട്. അതോടെ ഫോണുകള്‍ സ്ലോ ആയിത്തുടങ്ങും. അത് ആപ്പിള്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണ് എന്നാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന പ്രധാന പരാതി. എന്നാല്‍, ഫോണിലെ ലിഥിയം അയൺ ബാറ്ററിക്ക് കാലക്രമേണ പുതിയ സാങ്കേതിക മാറ്റത്തിന്‍റെ ഭാഗമായി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി കുറയുന്നതാണ് കാരണമെന്ന് ആപ്പിള്‍ പറയുന്നു. അതായത്, അപ്ഗ്രേഡ് ചെയ്‌താല്‍ നിങ്ങളുടെ ഫോണ്‍ സ്ലോ ആകും. ചെയ്തില്ലെങ്കില്‍ ഏറ്റവും പുതിയ ഫീച്ചറുകള്‍ ഒന്നും ലഭിക്കുകയുമില്ല.
അപ്ഗ്രേഡ് ചെയ്യാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്ന ആപ്പിള്‍ പക്ഷെ, ഫോണ്‍ സ്ലോ ആകുമെന്ന കാര്യം മറച്ചുവയ്ക്കുന്നു. അത് ‘വഞ്ചനാപരമായ കുറ്റമാണ്’ എന്നാണ് കോംപറ്റീഷന്‍ അതോറിറ്ററി പറഞ്ഞത്. ആപ്പിള്‍ പിഴ അടയ്ക്കാമെന്ന് സമ്മതിച്ചു. അല്ലാതെ വേറെ മാര്‍ഗമൊന്നും ഇല്ലെന്നതാണ് വസ്തുത.